ഇറച്ചിക്കോഴിയുടെ വില സര്‍വകാല റെക്കോഡിലെത്തി. കിലോക്ക് 250 മുതൽ 260 രൂപ വരെയാണ് വില.
മൂന്നാഴ്ച മുമ്ബുവരെ 160-180 രൂപ നിരക്കില്‍ ലഭിച്ചിരുന്ന കോഴിയിറച്ചിയാണ് ഇപ്പോള്‍ കുതിച്ചുയര്‍ന്നത്.
കനത്ത ചൂട് മൂലം ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായതെന്നാണ് ചില ഫാം ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്. ജലലഭ്യതക്കുറവും ഫാമുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിവാഹ സീസണായിരുന്ന മേയ് മാസത്തില്‍ ചിക്കന് നേരിയ തോതില്‍ വില വര്‍ധിക്കാറുണ്ട്. സ്കൂള്‍ തുറക്കുന്നതോടെ വില കുറയുകയാണ് പതിവ്.
എന്നാല്‍, ഇത്തവണ വീണ്ടും വര്‍ധിക്കുകയാണ്.
കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴികളെത്തുന്നത്. കോഴിത്തീറ്റക്ക് വില കൂടിയതും ചൂടു കൂടിയതോടെ കോഴികള്‍ കഴിക്കുന്ന തീറ്റയുടെ അളവ് കുറവായതുംമൂലം തൂക്കത്തില്‍ വലിയ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ചൂട് കൂടുന്നതു മൂലം ഫാമുകളില്‍ കോഴിക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുന്നുണ്ടെന്നും വിലവര്‍ധനക്ക് കാരണമായി ഫാമുടമകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇവിടെയെത്തുന്ന കോഴികളില്‍ ഭൂരിഭാഗവും രണ്ടര, മൂന്ന് കിലോ ഭാരമുള്ളവയാണെന്നും ചൂട് മൂലം തൂക്കം കുറയുന്നുവെന്ന ഫാമുടമകളുടെ വാദം തെറ്റാണെന്നും ചില്ലറവില്‍പനക്കാര്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറച്ചിക്കോഴിയെത്തിക്കുന്ന ലോറിക്കാരും അവിടത്തെ ബ്രോക്കര്‍മാരും തമ്മില്‍ നടത്തുന്ന ചരടുവലികളുടെ ഭാഗമായാണ് വിലവര്‍ധനയെന്നും ആരോപണമുണ്ട്.