കൽപ്പറ്റ:ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളില്‍ 40 ശതമാനം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു നീക്കിവയ്ക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദിശക്തി സമ്മര്‍ സ്‌കൂള്‍ പ്രവര്‍ത്തകരായ സി. മണികണ്ഠന്‍, മേരി ലിഡിയ, കെ.ആര്‍. രേഷ്മ, കാവ്യ, കെ.പി. അശ്വതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ ഈ വര്‍ഷം പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള 2,200ലേറെ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിനു അര്‍ഹത നേടിയിട്ടുണ്ട്.
10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചാലും ജില്ലയില്‍ 800ല്‍ താഴെ വിദ്യാര്‍ഥികള്‍ക്കാണ് അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രവേശനം ലഭിക്കുക. അപേക്ഷിച്ച ആദിവാസി വിദ്യാര്‍ഥികള്‍ക്കെല്ലാം അധ്യയനം തുടങ്ങി മാസങ്ങള്‍ക്കുശേഷം പ്രത്യേക ഉത്തരവിലൂടെ പ്രവേശനം നല്‍കുന്നത് പ്രയോജനം ചെയ്യാത്തതാണ്.
ഇത്തരത്തില്‍ പ്രവേശനം ലഭിക്കുന്നവരില്‍ അധികവും ക്ലാസുമായി പൊരുത്തപ്പെടാനാകാതെ പഠനം നിര്‍ത്തുകയാണ് ചെയ്യുന്നത്. അധ്യയനവര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിക്കുന്നത് ഈ സാഹചര്യം ഒഴിവാക്കും.