തൃശൂര്‍: ബസ് സര്‍വീസ് നിര്‍ത്തി സമരത്തിനില്ലെന്നും അനിശ്ചിതകാല നിരാഹാര സമരം ജൂണ്‍ അഞ്ച് മുതല്‍ തിരുവനന്തപുരത്ത് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ.
തൃശൂരില്‍ നടന്ന സമരപ്രഖ്യാപന കണ്‍വൻഷനിലാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് നിരാഹാരം കിടക്കുമെന്ന് കണ്‍വൻഷനില്‍ തീരുമാനിച്ചു.
മരണം വരെ നിരാഹാരം കിടക്കുമെന്ന് കെ.കെ.തോമസ് പറഞ്ഞു..
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്നും ഇന്നലെ സമരം പ്രഖ്യാപിച്ച ബസ് ഉടമകളുടെ സംഘടനയ്ക്കല്ല ശക്തിയെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികള്‍ അറിയിച്ചു.
യഥാര്‍ത്ഥ സംഘടന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളാണെന്നും അവര്‍ പറയുന്നു.
അതേസമയം, സമരത്തിലുറച്ച് നില്‍ക്കുകയാണ് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍. സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്ന് ബസ് ഉടമകള്‍ ആരോപിച്ചു.
ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഇതോടെ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കിയതായും സമരസമിതി കണ്‍വീനര്‍ ടി. ഗോപിനാഥ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷൻ 5 രൂപയാക്കണം,കണ്‍സഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണം ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.
ചര്‍ച്ചയില്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്.
യാതൊരു ഉറപ്പും ലഭിച്ചില്ലെന്നും അതിനാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ടി. ഗോപിനാഥ് വ്യക്തമാക്കി.