സുല്‍ത്താൻബത്തേരി: മാനന്തവാടി ജില്ലാ ആശുപത്രിയെ ഗവ. മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ സാചര്യത്തില്‍, ജില്ലയിലെ സര്‍ക്കാര്‍ മേഖലയില്‍ മികച്ചസൗകര്യങ്ങളുള്ള ബത്തേരി ഗവ.താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.സ്ഥലസൗകര്യവും പരിശോധനയ്ക്കുള്ള ആധുനികലാബുകള്‍, കിടത്തി ചികിത്സയ്ക്കുള്ള പുതിയ നല്ല കെട്ടിടങ്ങള്‍, അത്യാധുനിക സൗകര്യത്തോടെയുള്ള ശസ്ത്രക്രിയാമുറികള്‍, പോസ്റ്റുമോര്‍ട്ടം യൂണിറ്റ് തുടങ്ങിയ ഭൗതികസൗകര്യങ്ങളെല്ലാം ഇവിടെ അനുകൂലമായുണ്ട്.
ബത്തേരിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തി, ഉന്നതചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. മികച്ച ചികിത്സതേടി തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ളവരും കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നുള്ളവര്‍പോലും ബത്തേരി താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഇവര്‍ക്ക് നല്ല ചികിത്സ നല്‍കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. പക്ഷേ, ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാവുകയാണ്.
ഇതിനാലാണ്, ബത്തേരി ഗവ.താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തി കൂടുതല്‍ തസ്തികകള്‍ അനുവദിക്കണമെന്ന ആവശ്യമുയരുന്നത്. ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലെ ഒ.പി.യില്‍ ഒരുദിവസം ശരാശരി 1200-ന് മുകളില്‍ രോഗികളാണ് പരിശോധനയ്ക്ക് എത്തുന്നത്. എന്നാല്‍, ഇവരെ പരിശോധിക്കാനുള്ളതാകട്ടെ ഒ.പി.യിലും കാഷ്വാലിറ്റിയിലുമായി ഏഴോ എട്ടോ ഡോക്ടര്‍മാര്‍ മാത്രം. ഇതില്‍തന്നെ ജനറല്‍ ഒ.പി.യില്‍ രണ്ടോ മൂന്നോ ഡോക്ടര്‍മാരെ ഉണ്ടാകാറുള്ളു. ജില്ലയിലെ സര്‍ക്കാര്‍ മേഖലയില്‍ മികച്ച കെട്ടിടങ്ങളും ചികിത്സാസൗകര്യങ്ങളുമെല്ലാമുണ്ടായിട്ടും ജീവനക്കാരുടെ കുറവ് ബത്തേരി ഗവ.താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കുകയാണ്.