അക്ഷയകേന്ദ്രങ്ങള്‍ കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പ്രായമായവര്‍, ഗര്‍ഭിണികള്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്കു കെട്ടിടങ്ങളുടെ മുകള്‍ നിലയിലെത്താൻ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണു കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.
ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു കാലതാമസം കൂടാതെ സേവനം ലഭ്യമാക്കാൻ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാവശ്യമായ സേവനം അവരുടെ വീടുകളിലെത്തി അക്ഷയസംരംഭകര്‍ നല്‍കുന്നുണ്ടെന്നു സര്‍ക്കാര്‍ ഉറപ്പാക്കണം. ഇത്തരം സേവനങ്ങള്‍ ലഭ്യമാണെന്ന വിവരം അക്ഷയ കേന്ദ്രങ്ങളിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോര്‍പറേഷൻ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കണം.
പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള കസേര, കുടിവെള്ളം, ശുചിമുറി, നോട്ടീസ് ബോര്‍ഡ്, മറ്റ് സേവനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തിമാത്രം പുതിയ അക്ഷയകേന്ദ്രങ്ങള്‍ക്ക് അനുവാദം നല്‍കണം. സൗകര്യമില്ലാത്ത അക്ഷയകേന്ദ്രങ്ങളില്‍ ഇവ ഏര്‍പ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അക്ഷയ സംസ്ഥാന പ്രോജക്‌ട് ഡയറക്ടര്‍ക്കാണു കമ്മീഷൻ നിര്‍ദേശം നല്‍കിയത്.