ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയായി ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കൊപ്പം കുടുംബമൊന്നിച്ചുള്ള ആഘോഷദിനമാണ് വിശ്വാസികള്‍ക്ക് പെരുന്നാള്‍ ദിനം.
ബലി പെരുന്നാള്‍ അറബിയില്‍ ഈദുല്‍ അള്ഹ. ഈദ് എന്നാല്‍ ആഘോഷം. പങ്കിടലിൻറെയും സ്നേഹത്തിന്റെയും ആഘോഷ മാണ് ഓരോ പെരുന്നാളും വിശ്വാസികള്‍ക്ക്. മൈലാഞ്ചിയണിഞ്ഞ കൈകളും, അത്തര്‍ പൂശിയ പുത്തൻ വസ്ത്രങ്ങളുമണിഞ്ഞുള്ള ഈദ് നമസ്കാരമാണ് പെരുന്നാള്‍ ദിനത്തില്‍ പ്രധാന പ്രാര്‍ത്ഥനാകര്‍മ്മം. പിന്നെ ഭക്ഷണമൊരുക്കലും എല്ലാവരും കൂടിയിരുന്ന് പങ്കിട്ട് കഴിക്കലും കളിചിരി തമാശ വര്‍ത്തമാനങ്ങളും പാട്ടുകളുമെല്ലാമായി പെരുന്നാളിന്‍റെ ആഘോഷപൊലിവിലേക്ക് ഓരോ കുടുംബവും കടക്കും. കുടുംബങ്ങളെ ഒന്നിപ്പിക്കുന്നു, പരസ്പരം സ്നേഹം പങ്കിടുന്നു ഇതെല്ലാം പെരുന്നാള്‍ ദിനത്തെ സവിശേഷമാക്കും.
പ്രവാചകനായ ഇബ്രാഹിം നബി വാത്സല്യ പുത്രൻ ഇസ്മാഈലിനെ ദൈവ കല്‍പന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്‍റെ ത്യാഗ സ്മരണ. ആ പരീക്ഷണത്തില്‍ വിജയിച്ച പ്രവാചകൻ ഇബ്രാഹിമിനെ നാഥൻ ചേര്‍ത്ത് പിടിച്ചു. അചഞ്ചലമായ വിശ്വാസത്തിൻറെ ഓര്‍മപ്പെടുത്തലാണ് ഓരോ ബലിപെരുന്നാള്‍ ദിനവും. ഭാഷ, വര്‍ണ, വര്‍ഗ വിവേചനങ്ങളില്ലാതെ അതിര്‍ത്തികള്‍ താണ്ടി മക്കയില്‍ ഒരുമിച്ച വിശ്വാസികളുടെ ഹജ്ജിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.