തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി.പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും.
ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പുതുപ്പള്ളിയില്‍.
അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാര്‍ത്ത സ്ഥിരീകരിച്ചു സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു.
അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി. ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗമായതിന്റെ റെക്കോര്‍ഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്.
രണ്ട് തവണയായി ഏഴ് വര്‍ഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. തൊഴില്‍, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.