ആലപ്പുഴ: നൂറ് ശതമാനം മരണനിരക്ക് ഉള്ള രോഗമാണ് പ്രൈമറി അമീബിക് മെനിഞ്ചോഎങ്കഫലൈറ്റിസ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്ത് ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ള അഞ്ചുപേരും മരണപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2016ല്‍ ആലപ്പുഴ, 2019, 2020ല്‍ വര്‍ഷങ്ങളില്‍ മലപ്പുറം, 2020ല്‍ കോഴിക്കോട് എന്നിവിടങ്ങളിലും 2022ല്‍ തൃശൂര്‍ എന്നിങ്ങനെയുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ബ്രെയിൻ ഈറ്റിംഗ് അമീബിയ ആണ് പ്രൈമറി അമീബിക് മെനിഞ്ചോഎങ്കഫലൈറ്റിസിന് കാരണമാകുന്നത്. ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് ഈ അമീബിയ കാണപ്പെടുന്നത്. പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വ രോഗമാണിത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ, കുളത്തിലോ മറ്റോ കുളിക്കുമ്ബോള്‍ മൂക്കിലൂടെയാണ് ശരീരത്തില്‍ കടക്കുന്നത്. ഇതോടെ രോഗബാധിതനാകും.
പനി, തലവേദന, ഛര്‍ദ്ദി, അപസ്‌മാരം, പരസ്‌പര ബന്ധമില്ലാത്ത പെരുമാറ്റം തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങളെന്നും മന്ത്രി അറിയിച്ചു. മലിനജലത്തില്‍ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴ പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെ മകൻ ഗുരുദത്ത് (15) ആണ് അപൂര്‍വ രോഗം ബാധിച്ച് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുകയായിരുന്നു.