മീനങ്ങാടി: കാക്കവയൽ പുറായിൽ കരീമിൻ്റെ വീടിന് മുകളിലേക്കാണ് വീടിന് സമീപത്തെ തേക്ക് മരം കടപുഴകി വീണത്. കൂലിപ്പണിക്കാരനായ പുറായിൽ കരീമിൻ്റെ ഏക സമ്പാദ്യമായ വീടാണ് ഇന്ന് മൂന്ന് മണിയോടെയുണ്ടായ കനത്ത മഴയിൽ തകർന്ന് പോയത്.
ഓടിൻ കഷണങ്ങൾ തലയിൽ വീണ് വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു. കരീമും ഭാര്യയും ഉൾപ്പെടെ 5 പേർ വീട്ടിലുണ്ടായിരുന്നെങ്കിലും ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് കരീം പറഞ്ഞു. വീട്ടു സാധനങ്ങൾക്കും കാര്യമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിത്യ വൃഷ്ടിക്ക് കൂലിപ്പണിയെ ആശ്രയിക്കുന്ന കരീമിനും കുടുംബത്തിനും വീടിൻ്റെ അറ്റകുറ്റപ്പണി യെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വീട്ടു സാധനങ്ങളും വീടും നഷ്ടമായ സാഹചര്യത്തിൽ ബന്ധപ്പെട്ടവരുടെ കനിവിനായി കാത്തിരിക്കുകയാണ് കരീമും കുടുംബവും. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് നിരവധി വീടുകൾക്ക് ഇനിയും ഭീഷണിയുയർത്തി വലിയ ഈട്ടിമരം നിലകൊള്ളുന്നതും കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. വലിയൊരു ദുരന്തത്തിന് കാത്ത് നിൽക്കാതെ വീട്ടിമരം മുറിച്ച് മാറ്റണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.