മെസേജിലോ മറ്റോ ഒരു സുഹൃത്ത് പണം ആവശ്യപ്പെട്ടാല്‍ നാം ഒന്നു സംശയിക്കും. എന്നാല്‍ ആ സുഹൃത്തിന്റെ വിഡിയോ കോള്‍ വന്നാല്‍ പേടിക്കാനൊന്നുമില്ലെന്നാണ് കരുതുന്നത് എങ്കില്‍ നിങ്ങളുടെ പണം നഷ്ടമായേക്കാം.എഐ ടെക്നോളജിയുടെ വികാസത്തിനൊപ്പം അതിന്റെ ദുരുപയോഗ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകാനൊരുങ്ങുന്നത്.
വിഡിയോകളില്‍ പ്രശസ്തരുടെ മുഖം മാറ്റി സിനിമകളും സംഭാഷണങ്ങളും സൃഷ്ടിക്കുന്ന ഡീപ് ഫെയ്ക് സാങ്കേതികതയെക്കുറിച്ചു നാം വായിച്ചു, ഇത്തരം സംവിധാനങ്ങള്‍ ഒരു കൂട്ടം തട്ടിപ്പുകാരുടെ കയ്യില്‍ എത്തിപ്പെട്ടാലെന്തായിരിക്കും സംഭവിക്കുന്നതെന്നും നോക്കാം.അടുത്ത സുഹൃത്ത് വിഡിയോ കോള്‍ വിളിച്ചു പണം തട്ടിയ സംഭവം വൻ വാര്‍ത്തയായതോടെയാണ് ഡീപ് ഫെയ്ക് ഇത്തരം പ്രശ്നങ്ങളും ഉണ്ടാക്കുമെന്നു മനസിലായത്.
നിങ്ങളുടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ചു, അടുത്ത ബന്ധമുള്ള എന്നാല്‍ അല്‍പ്പം അകലെ താമസിക്കുന്ന സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് സാധ്യമാക്കുന്നത് . ജനറേറ്റീവ് അഡ്‌വേര്‍സറിയല്‍ നെറ്റ്‌വര്‍ക്കുകള്‍ പോലുള്ള ഡീപ് ലേര്‍ണിംഗ് അല്‍ഗോരിതങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
നിര്‍മിത ബുദ്ധിയെ പരിശീലിപ്പിക്കാനും അതോടൊപ്പം ശബ്ദം അനുകരിക്കാനുമൊക്കെ എഐ ടൂളുകളുണ്ട്. പല വിദേശ പാട്ടുകാരും അവര്‍ ഒരിക്കലും ചിന്തിക്കാത്ത പാട്ടുകള്‍ പോലും പാടുന്ന വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത ഏതെങ്കിലും വിഡിയോയിലെ ശബ്ദമുപയോഗിച്ചു എഐ ജനറേറ്റഡ് വോയിസ് നിര്‍മിച്ചെടുക്കും.
താമസിയാതെ ഫോണിലേക്കു പണം ആവശ്യപ്പെട്ടു മെസേജെത്തും. വിശ്വാസ്യത തോന്നാനായി വിഡിയോ കോളും വിളിക്കും. തിരക്കിനിടയിലോ മറ്റോ കൂടുതല്‍ വിശദാംശങ്ങളന്വേഷിക്കാതെ പണം ഇടുകയാണെങ്കില്‍ അമളി പറ്റുമെന്നുറപ്പ്.വാട്സ്‌ആപ് ഡെസ്‌ക്‌ടോപ്പ് വേര്‍ഷനില്‍ വോയ്‌സ്, വിഡിയോ കോളിങ് സംവിധാനം അവതരിപ്പിച്ചതോടെയാണ് ഫേക് വീഡിയോ കോളിങിനു വാട്സ്‌ആപ് ഡെസ്‌ക്‌ടോപ്പ് വേര്‍ഷൻ തട്ടിപ്പുകാര്‍ തെരഞ്ഞെടുക്കാനാരംഭിച്ചത്.
ഫേക്ക് വീഡിയോ കോളുകള്‍ എങ്ങനെ തിരിച്ചറിയാം
വിഡിയോയുടെ ഗുണനിലവാരം ശ്രദ്ധിക്കാം
വിഡിയോ പലപ്പോഴും കൃത്യമായ അനുപാതത്തില്‍ ആകണമെന്നില്ല
അസാധാരണമായ പശ്ചാത്തലം ഉണ്ടോ എന്ന് ശ്രദ്ധിക്കുക
കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഉള്ള നമ്ബറില്‍ നിന്നാണോ കോള്‍ വരുന്നതെന്ന് ശ്രദ്ധിക്കാം.
ഏതെങ്കിലും ആപിന്റെ വാട്ടര്‍മാര്‍ക് ഉണ്ടോയെന്ന് ശ്രദ്ധിക്കാം.
പ്രതികരിക്കുന്നതിന് മുന്നേ യഥാര്‍ത്ഥ വ്യക്തിയുടേതെന്നുറപ്പുള്ള നമ്ബറില്‍ ബന്ധപ്പെടാം.
പരിചയമില്ലാത്ത വിഡിയോ, ഓഡിയോ കോളിലൂടെ സാമ്ബത്തിക സഹായ അഭ്യര്‍ത്ഥന നടത്തിയാല്‍ പ്രതികരിക്കാതിരിക്കുക.
ഇത്തരത്തില്‍ വ്യാജകോളുകളുടെ വിവരം സൈബര്‍ ഹെല്‍പ് ലൈൻ നമ്ബരായ 1930ല്‍ അറിയിക്കുക. സേവനം 24 മണിക്കൂറും ലഭ്യമാണ്.